
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർഭയയുടെ അമ്മ. ബംഗാളിലുണ്ടായ അക്രമസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമതാ ബാനർജി പരാജയപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തി.
‘‘തെറ്റുചെയ്തവർക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നത്. അവർ ഒരു സ്ത്രീയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ കുറ്റക്കാർക്കെതിരെ അവർ കടുത്ത നടപടികൾ സ്വീകരിക്കണം. സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിൽ മമത പരാജയപ്പെട്ടു. അവർ രാജി വയ്ക്കണം,’’ നിർഭയയുടെ അമ്മ പറഞ്ഞു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കോടതികളിൽ നിന്ന് ബലാത്സംഗക്കേസിലെ പ്രതികൾക്ക് ഉടൻ ശിക്ഷ നടപ്പാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും നിർഭയയുടെ ആവശ്യപ്പെട്ടു.
‘‘കൊൽക്കത്തയിലെ മെഡിക്കൽ കോളജിൽ പെൺകുട്ടികൾ സുരക്ഷിതർ അല്ലാത്തതും ഇത്തരം ക്രൂരതകൾ അവർക്കെതിരെ അഴിച്ചുവിടുന്നതും കാണുമ്പോൾ രാജ്യത്തെ സ്ത്രീസുരക്ഷയുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാം.’’ അവർ കൂട്ടിച്ചേർത്തു.