
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖൻ പാമ്പിനെ തോളിലിട്ട് സാഹസ പ്രകടനം നടത്തിയ യുവാവിന് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് മൂർഖൻ കടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രി 11ഓടെ ക്ഷേത്രത്തിന്റെ വടക്കേനടയിലെ ഗേറ്റിന് സമീപമാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും പൊലീസും പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. എന്നാൽ, പാമ്പിനെ പിടികൂടിയ അനിൽകുമാർ സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവന്നു.
പൊലീസും സുരക്ഷാ ജീവനക്കാരും പാമ്പിനെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടർന്ന് പാമ്പിനെ തോളിലിട്ട് പ്രകടനം തുടങ്ങി. ഇതിനിടെ പാമ്പ് ഇയാളെ കടിച്ചു. പാമ്പിനെ ഇയാൾ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. തളര്‍ന്നുവീണ സുനില്‍കുമാറിനെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.
പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പുലർച്ചെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത്.
Man trying to play with cobra in front of Guruvayur temple, gets bite










