മണിപ്പൂരില്‍ സൈനിക ക്യാംപിന് നേരെ ആക്രമണം, ഏറ്റുമുട്ടല്‍; സുരക്ഷാസേന 11 കുക്കിവിഭാഗക്കാരെ വധിച്ചു

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ആക്രണത്തില്‍ പതിനൊന്ന് കുക്കി വിഭാഗത്തില്‍പ്പെട്ടവരെ വധിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. സൈനികനെ ഹെലികോപ്റ്റര്‍മാര്‍ഗം അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായെത്തിയ കുക്കികള്‍ സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇവര്‍ നേരത്തെ ബോറോബെക്ര പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ജകുരധോറിലെ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ നാല് വീടുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.

അക്രമണസാധ്യത കണക്കിലെടുത്ത് ജിരിബാമിലേക്ക് കൂടുതല്‍ സുരക്ഷാ സേനയെ അയച്ചതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ കര്‍ഷകന് വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നു. ആയുധങ്ങളുമായി എത്തിയ ഒരു വിഭാഗം കുന്നിന്‍ മുകളില്‍ നിന്ന് കര്‍ഷകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. താഴ്വരയിലെ വയലുകളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ മലനിരകള്‍ കേന്ദ്രീകരിച്ച് ആക്രമണം തുടരുന്നത്.