
ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയുടെ നിയമ ബിരുദ കോഴ്സിന്റെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടന. ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാന്‍ സര്‍വകലാശാല നീക്കം ആരംഭിച്ചിരിക്കുന്നത്.
പുതുക്കിയ സിലബസ് ഡോക്യുമെന്റ് ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അക്കാദമിക് സെഷനിൽ ഉൾപ്പെടുത്തുന്നതിനുള്ള അംഗീകാരം ലഭിക്കുന്നതിനായി വെള്ളിയാഴ്ച സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ മുമ്പാകെ സമർപ്പിക്കും.
എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ സിലബസില്‍ ആണ് മനുസ്മൃതി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തണം എന്ന ശുപാര്‍ശയാണ് അക്കാദമിക് കൗണ്‍സില്‍ പരിഗണിക്കുന്നത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് സര്‍വ്വകലാശാല അധികൃതരുടെ വാദം.
അതേ സമയം നീക്കത്തിൽ പ്രതിഷേധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് ബുധനാഴ്ച ഡിയു വൈസ് ചാൻസലർ യോഗേഷ് സിംഗിന് കത്തെഴുതി.“മനുസ്മൃതി വിദ്യാർത്ഥികളുടെ സിലബസിലേക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധയിൽ പെട്ടു, ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും പുരോഗതിക്കും വിദ്യാഭ്യാസത്തിനും ഈ നീക്കം എതിരാണ്,” കത്തിൽ പറയുന്നു.
“രാജ്യത്ത്, ജനസംഖ്യയുടെ 85 ശതമാനം പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. ജനസംഖ്യയുടെ 50 ശതമാനവും സ്ത്രീകളാണ്. അവരുടെ പുരോഗതി, പുരോഗമന വിദ്യാഭ്യാസ സമ്പ്രദായത്തെയും അധ്യാപനത്തെയും ആശ്രയിച്ചിരിക്കുന്നു, അതൊരിക്കലും പിന്തിരിപ്പൻ അല്ല. മനുസ്മൃതിയിൽ, പല ഭാഗങ്ങളിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും തുല്യാവകാശങ്ങളെയും എതിർക്കുന്നു. മനുസ്മൃതിയുടെ ഏതെങ്കിലും ഭാഗം അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കും ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്കും എതിരാണ്” കത്തിൽ കൂട്ടിച്ചേർത്തു.