
തിരുവനന്തപുരം: തലസ്ഥാനത്തെ ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ രക്ഷിക്കാൻ കഴിയാതെ പോയതിൽ വിങ്ങിക്കരഞ്ഞ് മേയർ ആര്യാ രാജേന്ദ്രൻ. മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റിയ വേളയിൽ പാറശ്ശാല എം എൽ എ സികെ ഹരീന്ദ്രനോട് സംസാരിക്കുമ്പോഴാണ് മേയര്‍ വിങ്ങിപ്പൊട്ടിയത്. ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ല. പ്രതീക്ഷയുണ്ടായിരുന്നു. ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് കരുതിയിരുന്നുവെന്നും മേയർ പറഞ്ഞു. സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തുവെന്നും മേയർ കൂട്ടിച്ചേർത്തു.
നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന വിമർശനങ്ങൾക്കിടെയാണ് മേയർ വികാരാധീനയായത്. ജോയിക്കായി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന തിരച്ചിലിന് നേതൃത്വം നൽകിയത് മേയറായിരുന്നു. രാത്രി വൈകിയ വേളയിലും മേയർ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഒപ്പം നിന്നു. ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവർത്തനം തുടങ്ങാനിരിക്കെയാണ് തകരപ്പറമ്പിന് സമീപം മൃതദേഹം കണ്ടെത്തിയത്.