യദുവിന് കുരുക്ക് മുറുക്കി പൊലീസ്; കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി

തിരുവനന്തപുരം: കോര്‍പറേഷൻ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ യദു നൽകിയ ഹര്‍ജി കോടതി തള്ളി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയാണ് തള്ളിയത്. യദുവിന്റേത് അതീവ ഗൗരവത്തിലുള്ള കേസല്ലെന്ന പ്രോസിക്യൂട്ടറുടെ വാദവും കേസിന്റെ ഇതുവരെയുള്ള റിപ്പോർട്ടും പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

തർക്കത്തിനിടെ മേയറുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ ബസ്സിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും തന്നെ ചീത്ത വിളിച്ചെന്നുമായിരുന്നു ഡ്രൈവർ യദുവിന്റെ പരാതി. സംഭവത്തിൽ സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴിയും രേഖയും വ്യക്തമാക്കുന്നു. ബസ്സിലെ യാത്രക്കാരാണ് പൊലീസിന് എംഎൽഎ ബസിൽ കയറിയെന്ന് മൊഴി നൽകിയത്. കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റിലും ഇക്കാര്യം രേഖപ്പെടുത്തി.

മേയർ – ഡ്രൈവർ വിഷയത്തിൽ തർക്കമുണ്ടായ ദിവസം പൊലീസ് ഇന്ന് പുനരാവിഷ്‌കരിച്ചിരുന്നു. ഇതുവഴി ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന് സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

കാറിന്റെ പിന്നിലിരുന്നാലും ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിക്കുന്നത് കാണാമെന്ന മേയറു‌ടെ പരാതി ഇതോടെ ശരിവെച്ചു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. പരാതിയില്‍ മേയർ ആര്യ രാജേന്ദ്രൻ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു.

More Stories from this section

family-dental
witywide