പമ്പിങ് ആരംഭിച്ചു, തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായെന്ന് മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ പരിധിയില്‍ നാലുദിവസമായി തുടരുന്ന കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായും മേയര്‍ വ്യക്തമാക്കി.

പമ്പിങ് ആരംഭിച്ചതിനാല്‍ നഗരത്തില്‍ ഉടന്‍ കുടിവെള്ളമെത്തും. ഒന്നര മണിക്കൂര്‍ കൊണ്ട് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്നും മേയര്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചാം തീയതിമുതല്‍, തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെ പുനസ്ഥാപിക്കാനാകുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കിയ ഉറപ്പ്. എന്നാല്‍, വൈകീട്ടും പണി പൂര്‍ത്തായാകാതെ വന്നതോടെ ജലവിതരണത്തില്‍ പ്രതിസന്ധി തുടരുകയായിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

അതേസമയം, ഇത്തരം വലിയ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

More Stories from this section

family-dental
witywide