
വാഷിംഗ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ കമല ഹാരിസിന്‍റെ പ്രചരണത്തിൽ സജീവമായി മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയും രംഗത്ത്. മിഷിഗണിലെ ഡെമോക്രാറ്റ് പ്രചരണ വേദിയിൽ കമലക്കൊപ്പമെത്തിയ മിഷേൽ ഒബാമ, ട്രംപിനെതിരെ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ സ്ത്രീകളുടെ ജീവൻ അപകടത്തിലാകുമെന്നാണ് മിഷേൽ ഒബാമയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകാനുള്ള കമലാ ഹാരിസിന്‍റെ ശ്രമത്തെ പിന്തുണക്കണമെന്നും അവർ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു.
ഗർഭച്ഛിദ്രാവകാശങ്ങൾക്കെതിരായ ആക്രമണങ്ങൾ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ അപകടകരമായ പ്രവണതകൾക്ക് കാരണമാകുന്നുവെന്നും മുൻ പ്രഥമ വനിത ചൂണ്ടികാട്ടി. സ്ത്രീകളുടെ ജീവിതത്തെ ഗൗരവകരമായി കാണാന്‍ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നുവെന്നും അവർ പറഞ്ഞു. കമലയെ പിന്തുണച്ചുകൊണ്ട് ആവേശഭരിതമായിരുന്നു മിഷേലിന്‍റെ പ്രസംഗം. അതേസമയം ജനങ്ങളുടെ ജീവിതത്തിനും താൽപര്യങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കമല ഹാരിസ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞത്.