
വാഷിങ്ടൺ: മുൻ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയുടെ അമ്മ മരിയൻ റോബിൻസൺ (86) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു മരിയന്റെ മരണമെന്ന് കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
2009 നും 2017 നും ഇടയിൽ ബരാക് ഒബാമയുടെ എട്ട് വർഷത്തെ ഭരണകാലത്ത് റോബിൻസൺ വൈറ്റ് ഹൗസിലെ അറിയപ്പെടുന്ന അംഗമായിരുന്നു. തൻ്റെ രണ്ട് പേരക്കുട്ടികളായ മാലിയ, സാഷ എന്നിവരെ പരിചരിക്കുന്നതിനു വേണ്ടിയാണ് മരിയൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിരുന്നത്.
തനിക്കുവേണ്ട എല്ലാ പിന്തുണയും നൽകിക്കൊണ്ട് പാറ പോലെ പിന്നിൽ ഉറച്ചു നിന്നിരുന്ന ആളായിരുന്നു മരിയൻ എന്ന് മിഷേൽ ഒബാമ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മരിയൻ റോബിൻസണെ അവർ മാത്രമേ ഉള്ളൂവെന്നും ഇനിയൊരാൾ ഉണ്ടാകില്ലെന്നുമായിരുന്നു ഒബാമയുടെ പ്രതികരണം.
1937 ൽ ഏഴ് മക്കളിൽ ഒരാളായി ജനിച്ച മരിയൻ റോബിൻസൺ, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ചിക്കാഗോയിൽ തന്നെയായിരുന്നു. ഒബാമയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് മകൾക്കും കുടുംബത്തിനുമൊപ്പം വാഷിംഗ്ടൺ ഡിസിയിലേക്ക് താമസം മാറ്റിയത്.