
വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ ഇറാനിയൻ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റിന്‍റെ മുന്നറിയിപ്പ്. ഇറാനിയന്‍ ഹാക്കര്‍മാര്‍ യു എസ് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നത്.
ഇറാൻ സായുധസേനയായ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്നും ബ്ലോഗ് വ്യക്തമാക്കുന്നു. യു എസിലെ പോരാട്ടഭൂമികള്‍ എന്നറിയപ്പെടുന്ന (സ്വിങ് സ്റ്റേറ്റുകള്‍) സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് ഹാക്കര്‍മാരുടെ ഉന്നമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാക്കര്‍മാര്‍ ഇതിനായുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തി എന്നും മൈക്രോസോഫ്റ്റ് വിവരിച്ചിട്ടുണ്ട്. കോട്ടണ്‍ സാന്‍ഡ്സ്ട്രോം എന്നാണ് സംഘത്തിന് മൈക്രോസോഫ്റ്റ് നല്‍കിയിരിക്കുന്ന പേര്.
എന്നാൽ ആരോപണം നിഷേധിച്ച് ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ ആരോപണങ്ങൾ അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇറാന് അത്തരം ലക്ഷ്യങ്ങള്‍ ഇല്ല. തങ്ങള്‍ യു.എസ്. തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.