
ന്യൂഡൽഹി: 2047ലേക്കുള്ള നാഴികക്കല്ലായി ബിജെപിയും ജനാധിപത്യത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമായി പ്രതിപക്ഷവും വിശേഷിപ്പിക്കുന്ന 2024 ലോക്സഭ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെയും മണിപ്പൂരിലെയും ഏതാനും സ്ഥലങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
തമിഴ്‌നാട് (39), രാജസ്ഥാൻ (12), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (6), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), മേഘാലയ (2) എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടടന്നത്. കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (1), മിസോറാം (1), നാഗാലാൻഡ് (1), പുതുച്ചേരി (1), സിക്കിം (1), ലക്ഷദ്വീപ് (1), അസമിലും മഹാരാഷ്ട്രയിലും അഞ്ച് വീതവും ബീഹാറിൽ നാല്, പശ്ചിമ ബംഗാളിൽ മൂന്ന്, മണിപ്പൂരിൽ രണ്ട്, ത്രിപുര, ജമ്മു കശ്മീർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് ജനങ്ങൾ വിധിയെഴുതിയത്.
വൈകീട്ട് ആറുമണി വരെ 59.71 ശതമാനം പോളിങ് രേഖപ്പെടുത്തി. 2019ലെ പോളിങ്ങിനേക്കാൾ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. അഞ്ചുമണിവരെയുള്ള കണക്ക് അനുസരിച്ച് തമിഴ്‌നാട്ടില്‍ പോളിങ് ശതമാനം 63.2 ആണ്.
ബംഗാളിലും (77.57%) ത്രിപുരയിലുമാണ് (76.10 %) കൂടുതൽ പോളിങ്. പുതുച്ചേരി (72.84) മൂന്നാമതാണ്. ബിഹാറിലാണ് ഏറ്റവും കുറവ് (46.32). ഒന്നാംഘട്ടത്തിൽ ഈ 102 മണ്ഡലങ്ങളിലുമായി 69.43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാജസ്ഥാനില്‍ 12 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ അഞ്ചുമണി വരെ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേസമയം ഉത്തര്‍ പ്രദേശിലെ എട്ട് മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.















