സഹോദരങ്ങള്‍ക്ക് ഒപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കാണാനില്ല; സംഭവം തിരുവനന്തപുരത്ത്, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം: കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോകലില്‍ ഇനിയും ഭീതി വിട്ടുമാറാത്ത കേരളത്തില്‍ നിന്നും വീണ്ടുമൊരു തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത ഭീതിസൃഷ്ടിക്കുന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. റയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെയാണ് കാണാതായിരിക്കുന്നത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളായ മേരിയെയാണ് കാണാതായത്. രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും മേരിയെക്കുറിച്ച് ശുഭവാര്‍ത്തയെന്നും വരുന്നില്ല

സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശോധന നടത്തിവരികയാണ്. ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എല്‍ പി നഗര്‍ സ്വദേശികളാണ് ഇവര്‍. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

അതീവ സുരക്ഷയുള്ള മേഖലയിലാണ് തട്ടിക്കൊണ്ടുപോകല്‍. തൊട്ടടുത്ത് വിമാനത്താവളവും ബ്രഹ്മോസുമുണ്ട്. പ്രധാന പാതയോട് ചേര്‍ന്നുള്ള സ്ഥലത്ത് വെച്ചാണ് കുഞ്ഞിനെ കാണാതായത്. ചാക്കയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ സിസിടിവികളുണ്ട്. എന്നാല്‍ റോഡ് പണി നടക്കുന്നതിനാല്‍ പലതും പ്രവര്‍ത്തിക്കുന്നില്ല.