
മലപ്പുറം: തനിക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്നും എന്നും എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നും മുന്‍ മലപ്പുറം എസ്.പി.യും ഇപ്പോള്‍ പത്തനംതിട്ട എസ്.പി.യുമായ എസ്. സുജിത് ദാസ്. പി.വി. അന്‍വര്‍ എം.എല്‍.എ.യോട് കെഞ്ചുന്ന സുജിത്ദാസിൻ്റെ ഫോണ്‍ സന്ദേശത്തിന്റെ റെക്കോർഡാണ് പുറത്തു വന്നിരിക്കുന്നത്. മലപ്പുറം എസ് പി ആയിരിക്കെ ഔദ്യോഗിക വസതിയുടെ ചുറ്റുമുള്ള മരം മുറിച്ചു കടത്തിയെന്ന ആരോപണം സുജുത് ദാസിന് എതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പി. വി. അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണം എന്നാണ് യാചിക്കുന്നത്.
താന്‍ 25-ാം വയസ്സില്‍ സര്‍വീസില്‍ വന്നയാളാണെന്നും ദൈവം അനുഗ്രഹിച്ചാല്‍ ഡി.ജി.പി.യായി വിരമിക്കാമെന്നും അതുവരെ എം.എല്‍.എ.യോട് കടപ്പെട്ടിരിക്കുമെന്നുമാണ് പറയുന്നത്. ഒരു സഹോദരനെപ്പോലെ തന്നെ കാണണമെന്നും പറയുന്നുണ്ട്.
എം.എല്‍.എ. പിന്നീട് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. ഫോണ്‍ റെക്കോഡ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാവാതെ സുജിത് ദാസ് എല്ലാ കാര്യങ്ങളും പറയുകയും ചെയ്യുന്നു.
ഷാജന്‍ സ്‌കറിയയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ എം.ആര്‍. അജിത്കുമാര്‍ ഇടപെട്ടിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിക്കുന്നു. ഇപ്പോഴും ശക്തനായി നിലനില്‍ക്കാന്‍ എന്ത് മാജിക്കാണ് എം.ആര്‍. അജിത്കുമാറിന്റെ കൈയിലുള്ളതെന്ന് അന്‍വര്‍ ചോദിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായുള്ള അടുത്ത ബന്ധമാണ് അജിത്കുമാറിനെ ശക്തനാക്കുന്നതെന്ന് സുജിത്ദാസ് പറയുന്നുണ്ട്. ഈ സൗകര്യമുപയോഗിച്ച് അയാള്‍ സ്വന്തംകാര്യങ്ങള്‍ നടത്തുന്നുണ്ടെന്ന കാര്യം എസ്.പി.ക്ക് അറിയുമല്ലോ എന്ന് അന്‍വര്‍ ചോദിക്കുന്നു.
എ.ഡി.ജി.പി.യുടെ സുഹൃദ്വലയത്തെക്കുറിച്ചും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് ഈ എസ്.പി.യെ മാറ്റാന്‍ കഴിയുന്നില്ലെന്ന് സുജിത് ദാസ് ചോദിക്കുന്നു. അത് പാര്‍ട്ടി പഠിച്ച് ഇടപെടട്ടെ, പാവം എം.എല്‍.എ. ഇടപെടേണ്ടതില്ലല്ലോ എന്ന് സമര്‍ത്ഥമായ മറുപടിയാണ് അന്‍വര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പറയുന്നതെല്ലാം ചെയ്തുകൊടുക്കുന്നതിനാലാണ് എം.ആര്‍. അജിത്കുമാറിന് ഇത്ര ശക്തിയെന്നും സുജിത്ദാസ് പറയുന്നു
‘MLA should do a Favour, will always be indebted’ SP Sujith Das’s phone call is out