
ബലിപ്പെരുന്നാളിന് മൃഗബലി അർപ്പിക്കുന്നതു ഒരു സംഘം തടഞ്ഞതിനെ തുടർന്ന് തെലങ്കാനയിൽ സംഘർഷം. തെലങ്കാനയിലെ മേദക് ജില്ലയിലെ മിറാജ് ഉൽ ഉലൂം മദ്രസയ്ക്ക് നേരെ തീവ്ര ഹിന്ദു വലതുപക്ഷ സംഘമാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുറച്ചു പേർക്ക് പരുക്കേറ്റിട്ടുണ്ട്.
മിറാജ് ഉൽ ഉലൂം മദ്രസ മാനേജ്‌മെൻ്റ് ബക്രീദിന് ബലിയർപ്പിക്കാനായിരുന്നു കന്നുകാലികളെ വാങ്ങിയത്. തൊട്ടുപിന്നാലെ മദ്രസയ്ക്ക് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. അവിടെനിന്ന് കന്നുകാലികളെ മാറ്റാൻ ശ്രമിക്കവേ മദ്രസയ്ക്ക് സമീപത്തുവച്ചുതന്നെ തീവ്ര ഹിന്ദു വലതുപക്ഷ സംഘം വാഹനം തടഞ്ഞു. അതോടെ ഹിന്ദു-മുസ്ലിം യുവാക്കൾ ചേരിതിരിഞ്ഞ് കല്ലേറ് ആരംഭിച്ചു. പിന്നീട് ഒരുമണിക്കൂറിന് ശേഷം വീണ്ടുമെത്തിയ ഒരുകൂട്ടം ആളുകൾ മദ്രസയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.
ജനക്കൂട്ടം വടികളുമായി വരുന്നതും ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയർത്തി കാറുകളും മറ്റ് വസ്തുവകകളും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മദ്രസയ്ക്കുള്ളിൽ ഉണ്ടായിരുന്ന ചിലർക്ക് പരുക്കേൽക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സ നടക്കുന്നതിനിടെ ആശുപത്രിയും സംഘം അടിച്ചുതകർത്തു. ലാത്തിചാർജിലൂടെയാണ് ഒടുവിൽ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിട്ടത്. നിലവിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിൽ പോലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
Mob attacks madrasa in Telangana over alleged animal sacrifice in Bakrid