തിരഞ്ഞെടുപ്പിനു മുന്നോടിയായി മോക്ക് പോളിങ് ആരംഭിച്ചു

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ വോട്ടെടുപ്പിന് മുന്നോടിയായി മോക്ക് പോളിങ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനും യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമതയില്‍ അവസാനവട്ട പരിശോധന നടത്തി ഉറപ്പാക്കാനുമാണ് മോക് പോളിംഗ് നടത്തുക. മോക് പോളിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ ക്ലിയര്‍ ചെയ്തതിനു ശേഷമാണ് യഥാര്‍ഥ പോളിങ് ആരംഭിക്കുക.

ഏറ്റവും കുറഞ്ഞത് 50 വോട്ടുകളാണ് രേഖപ്പെടുത്തുക. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായി 2 പേര്‍ ഉണ്ടെങ്കില്‍ യഥാര്‍ഥ പോളിങ് സമയത്തിന് 90 മിനിട്ട് മുമ്പ് മോക് പോള്‍ നടത്തണം എന്നാണ്.

നോട്ടയുള്‍പ്പെടെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മോക് പോളില്‍ വോട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും തുടര്‍ന്ന് ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ട് രേഖപ്പെടുത്തുകയും ചെയ്യും. എല്ലാം പരിശോധിച്ച് കൃത്യത ഉറപ്പാക്കും.

രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആകെ വോട്ടര്‍മാരില്‍ 5,34,394 പേര്‍ 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍മാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. പ്രായ, ലിംഗ ഭേദമന്യേ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

പോളിങ് ബൂത്തുകളില്‍ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും.

More Stories from this section

family-dental
witywide