യോഗയ്‌ക്കൊരുങ്ങി മോദി കശ്മീരില്‍; രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീനഗര്‍: പത്താമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീനഗറിലെ ദാല്‍ തടാകത്തിന്റെ തീരത്ത് യോഗ ചെയ്യും.

ഏകദേശം 4,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടി ഷെര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോംപ്ലക്സിലാണ് നടക്കുക. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യോഗാ സെഷന്‍ രാവിലെ ഏഴിന് ആരംഭിക്കും. യോഗ പരിശീലനത്തിനു ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യത്തെ വിവിധ നഗരങ്ങളില്‍ കേന്ദ്രമന്ത്രിമാരുള്‍പ്പെടെ പ്രമുഖര്‍ ദിനാഘോഷത്തിന്റെ ഭാഗമാകും. ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ, ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് എന്നിവര്‍ മോദിക്കൊപ്പം പങ്കെടുക്കും.

വ്യക്തി ക്ഷേമവും സാമൂഹിക സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കുന്നതില്‍ യോഗയുടെ സുപ്രധാന പങ്കിനെ ഊന്നിപ്പറയുന്നതാണ് ഈ വര്‍ഷത്തെ തീം. വിഐപികള്‍, കുട്ടികള്‍, ജമ്മു കശ്മീരിലെ ആയിരക്കണക്കിന് നിവാസികള്‍ എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി മോദി യോഗാസനങ്ങള്‍ ചെയ്യുക.