രാമസേതുവിന്റെ തുടക്കം ദേ ഇവിടെ നിന്നായിരുന്നു…ധനുഷ്‌കോടിയിലെത്തി പ്രാര്‍ത്ഥിച്ച് മോദി

ചെന്നൈ: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായുള്ള തന്റെ 11 ദിവസത്തെ ആചാരത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാമസേതു നിര്‍മ്മിച്ചതായി പറയപ്പെടുന്ന തമിഴ്നാട്ടിലെ ധനുഷ്‌കോടിയിലെ അരിചാല്‍ മുനൈയിലെത്തി.

ലങ്കയിലെത്താന്‍ ശ്രീരാമന്‍ ഒരു പാലം നിര്‍മ്മിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് അദ്ദേഹം പുഷ്പാഞ്ജലി അര്‍പ്പിച്ചു.

പ്രധാനമന്ത്രി മോദി ജില്ലയിലെ ധനുഷ്‌കോടിയിലെ ശ്രീ കോതണ്ഡരാമ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാമായണ ബന്ധമുള്ള നാലാമത്തെ ക്ഷേത്രമാണിത്.

ശനിയാഴ്ച രാവിലെ, രാമായണവുമായി ബന്ധപ്പെട്ട പുരാതന ക്ഷേത്രമായ ട്രിച്ചിയിലെ ശ്രീ രംഗത്തിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും പണ്ഡിതന്മാരുടെ ‘കംബ’ രാമായണ പാരായണം ശ്രവിക്കുകയും ചെയ്തു.

ആരാധകരുടെ തിരക്കിനിടയില്‍ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച തമിഴ്നാട്ടിലെ ചെന്നൈയിലെത്തി. ചെന്നൈയില്‍ റോഡ്‌ഷോ നടത്തി. അതിനിടെ പ്രധാനമന്ത്രി മോദിക്ക് നേരെ കറുത്ത ബലൂണുകള്‍ വീശിയതിന് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചെന്നൈ പോലീസ് കേസെടുക്കുകയും ചെയ്തു.