
കേരള മുഖ്യമന്ത്രി കോൺഗ്രസിനും രാഹുൽഗാന്ധിക്കും എതിരെ പൊട്ടിത്തെറിച്ചപോലെ അത്ര രൂക്ഷമായി താൻ പോലും പ്രതികരിച്ചിട്ടില്ല എന്ന് നരേന്ദ്ര മോദി. ഇന്ത്യ മുന്നണിയിലെ പാർട്ടികൾ പരസ്പരം പോരടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. അമേഠിയിൽ നിന്ന് രക്ഷപ്പെട്ടപോലെ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ഓടി രക്ഷപ്പെടും. കോൺഗ്രസിലെ രാജകുമാരൻ വയനാട്ടിലും വലിയ വെല്ലുവിളി നേരിടുകയാണ്. അവിടത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജകുമാരൻ മറ്റൊരു സുരക്ഷിത മണ്ഡലത്തിലേക്ക് മാറും. മോദി പറഞ്ഞു.
ചില നേതാക്കൾ പാർലമൻ്റിൽ എത്താൻ രാജ്യസഭയുടെ പിൻവാതിലാണ് തിരഞ്ഞെടുത്തത് എന്ന് സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കാതെ അദ്ദേഹം ആരോപിച്ചു. ഗാന്ധി കുടുംബം താമസിക്കുന്ന സ്ഥലത്തു പോലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടു ചെയ്യാൻ അവർക്ക് പറ്റാത്ത സ്ഥിതിയാണ്. കാരണം അവിടെ കോൺഗ്രസിൻ്റെ സ്ഥാനാർഥിയില്ല. കോൺഗ്രസിനെ നയിക്കുന്നവരുടെ അവസ്ഥ ഇതാണെന്ന് അദ്ദേഹം പരിഹസിച്ചു.
കേരളത്തിൽ വ്യാപക അഴിമതിയാണെന്നും അതെല്ലാം മൂടിവയ്ക്കുകയാണെന്നും ഒരു ചാനൽ അഭിമുഖത്തിൽ മോദി പറഞ്ഞു. സഹകരണ ബാങ്ക് മേഖലയിലെ ക്രമക്കേടുകൾ സാധാരണക്കാരുടെ ജീവിത വിഷയമാണെന്നും അതിനാൽ താനിത് സജീവമായി ഉന്നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പലവിധ ആവശ്യങ്ങൾക്ക് പാവങ്ങൾ സൂക്ഷിച്ച പണമാണിത്. മുന്നൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ നിയന്ത്രണത്തിലാണ്. ഒരു ലക്ഷം കോടിയോളം രൂപബാങ്കിൻ്റെ പക്കലുണ്ട്. ബാങ്കു ഭരിക്കുന്നവർ ഈ പണം ഉപയോഗിച്ച് അവർക്ക് വസ്തുക്കൾ വാങ്ങി കൂട്ടുകയാണ്.. മോദി ആരോപിച്ചു.
Modi Ridiculed India Alliance for Infights in different states