
ഷൊർണൂർ: മരിച്ച കുഞ്ഞിനെയുമെടുത്ത് അമ്മ ആശുപത്രിയിലെത്തി. ഷൊർണൂരിലാണ് സംഭവം. ഒരുവയസ്സായ പെൺകുഞ്ഞിനെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
കോട്ടയം സ്വദേശി ശിൽപ്പയുടെ ഒരുവയസ്സായ കുഞ്ഞ് ശികന്യയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് ശികന്യയുമായി ശിൽപ്പയും യുവാവും ഷൊർണൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിയത്. പരിശോധനയിൽ കുഞ്ഞ് മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ശിൽപയെ കസ്റ്റഡിയിലെടുത്തു.
ആശുപത്രിയിലെത്തിക്കും മുമ്പ് ശിൽപ്പ യുവാവ് ജോലിചെയ്യുന്ന തിയേറ്ററിലെത്തി കുഞ്ഞിനെ ഇവിടെ നിലത്തുവെക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് നിർദേശപ്രകാരം കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ മരണത്തിനു കാരണമാകുന്ന ക്ഷതങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് യുവതിയെ വിട്ടയച്ചത്. എങ്കിലും മരണത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Mother bought dead baby in to hospital, Police took custod