ജോലി നിഷേധിച്ചു, വരുമാനമില്ല; ദയാവധത്തിന് അനുമതി തേടാനൊരുങ്ങി അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ കുടുംബം

കോട്ടയം: ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിക്കാനൊരുങ്ങി കോട്ടയം ജില്ലയിലെ കൊഴുവനാല്‍ സ്വദേശികളായ മനു-സ്മിത ദമ്പതികള്‍. അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് ഇവര്‍. ഇവരുടെ മൂന്ന് മക്കളില്‍ രണ്ട് കുട്ടികള്‍ക്ക് കണ്‍ജെനിറ്റല്‍ അഡ്രിനല്‍ ഹൈപ്പര്‍പ്ലാസിയയുടെ ഗുരുതര രൂപമായ സോള്‍ട്ട് വേസ്റ്റിങ് കണ്‍ജെനിറ്റല്‍ അഡ്രിനല്‍ ഹൈപ്പര്‍പ്ലാസിയ എന്ന അപൂര്‍വ രോഗമാണുള്ളത്.

മൂത്ത മകന് സിവിയര്‍ ഓട്ടിസവുമുണ്ട്. ഇവരുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായി വളരെയധികം ബുദ്ധിമുട്ടുകയാണ് കുടുംബം. കുട്ടികളുടെ പരിപാലനത്തിനായി സ്മിതയ്ക്ക് പഞ്ചായത്ത് ജോലി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് ഫയലില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്. മന്ത്രി തലത്തില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. സ്വന്തമായി വരുമാനമില്ലാതെ മുന്നോട്ട് പോകാനാവുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

ഡല്‍ഹിയില്‍ നഴ്സായിരുന്നു മനുവും സ്മിതയും. നാട്ടിലെത്തി മകന്‍ ജനിച്ചശേഷം ഇരുവര്‍ക്കും ജോലി പൂര്‍ണമായി ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ രോഗികളായ മൂന്നു മക്കളേയും പരിപാലിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. കുട്ടികളുടെ ചികിത്സക്കായി സര്‍ക്കാര്‍ സഹായവും ലഭിക്കുന്നില്ല. കിട്ടുമെന്ന് പറഞ്ഞ ജോലിയും കിട്ടിയില്ല. ഇതോടെയാണ് കുടുംബം ഒന്നടങ്കം ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.