ജനം സിതാരയിലേക്ക് ഒഴുകുന്നു…എഴുത്തിന്റെ പെരുന്തച്ചന് ആദരം അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കോഴിക്കോട്: തീരാനഷ്ടത്തിന്റെ വേദന സമ്മാനിച്ച്, എഴുത്തിലെ പെരുന്തച്ചന്‍ വിടവാങ്ങിയിരിക്കുന്നു. എംടിയെ ഒരു നോക്ക് കാണാന്‍ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലേക്ക് ജനം ഒഴുകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ പ്രിയപ്പെട്ട സാഹിത്യകാരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

കേരളത്തിന് നികത്താന്‍ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എപ്പോഴും അദ്ദേഹത്തെ കാണുമ്പോള്‍ കൂടല്ലൂരിലെ വിശേഷങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് ഒരു സ്മാരകം ഇല്ലാതിരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതക്കായി സദാസമയവും അദ്ദേഹം നിലകൊണ്ടു. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം. അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്- അദ്ദേഹം പറഞ്ഞു.

എംടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് മാവൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കും. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide