
തിരുവനന്തപുരം: ബിഷപ്പുമാർക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ അതൃപ്തിയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രധാനമന്ത്രിയെ കണ്ട ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി എന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം പാർട്ടിക്കുമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“പാർട്ടിക്കുണ്ടെങ്കിൽ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിക്കും. ഓരോരുത്തർ പ്രസംഗിക്കുമ്പോൾ പറയുന്ന പ്രയോഗങ്ങളുണ്ട്. അത് പർവതീകരിച്ച് ചർച്ചയിലേക്ക് പോകേണ്ട ആവശ്യമില്ല. നാക്കുപിഴ എന്ന് പറയാൻ സാധിക്കില്ല. വിശേഷണങ്ങളാണ്. മറുപടി പറയേണ്ടതുണ്ടെങ്കിൽ ഇടതുമുന്നണി തന്നെ പറയും. ബിഷപ്പുമാരുൾപ്പെടെ ആർക്കെങ്കിലും വല്ല രീതിയിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ ആ പദം ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്താം,” എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, സജി ചെറിയാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കും വരെ സര്‍ക്കാരുമായി സഹകരിക്കില്ല എന്നാണ് ക്ലിമ്മിസ് ബാവ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നത്.













