
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. എന്തു തോന്നിവാസവും പറയാമെന്നാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ മകൾ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ടി.പി കേസിലെ ഹൈക്കോടതി വിധി സിപിഎം നിലപാട് ശരിവെക്കുന്നതാണെന്നും ഇക്കാര്യം കോടതി ഉറപ്പിച്ചുപറയുകയാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഓർക്കാട്ടേരിയിലെ പൂക്കടയിൽവെച്ച് പി.മോഹനൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ടി.പി വധത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വ്യാജ ഗൂഢാലോചന കെട്ടിച്ചമച്ച ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ പി.മോഹനൻ ഉൾപ്പെടെയുള്ളവരെ വർഷങ്ങളോളം ജയിലിൽ അടച്ചു. പാർട്ടിയേയും നേതാക്കളെയും പ്രതിയാക്കി കൈകാര്യം ചെയ്യുകയാണ് യുഡിഎഫ് ചെയ്തത്. എന്നാൽ, കേസിൽ ഒരുതരത്തിലും പങ്കില്ലെന്ന കൃത്യമായ നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കൊലക്കേസിലെ പ്രതിയായ കുഞ്ഞനന്തനെയും കൊലപ്പെടുത്തിയതാണെന്നാണ് ഷാജിയുടെ ആരോപണം. അന്വേഷണം സി പി എം നേതാക്കളിലേക്ക് എത്താതിരിക്കാനായി ആസൂത്രിതമായാണ് കുഞ്ഞനന്തനെ കൊലപ്പെടുത്തിയതെന്നും ഷാജി അഭിപ്രായപ്പെട്ടു.
സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്താൻ സാധ്യതയുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തൻ മരണപ്പെട്ടത് ജയിലിൽ നിന്നേറ്റ ഭക്ഷ്യ വിഷബാധയെ തുടർന്നാണ്. കൃത്യമായി ആസുത്രണം ചെയ്തതാണ് കുഞ്ഞനനന്തനെ കൊലപ്പെടുത്തിയതെന്നും ഷാജി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം.