‘ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം’ വാദം രാജ്യത്തെ തകർക്കും’; കേരളത്തിന് മോദിയുടെ പരോക്ഷ മറുപടി

ന്യൂഡൽഹി: കേന്ദ്ര അവഗണനക്കെതിരെ കേരളം നാളെ ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം നടത്താനിരിക്കെ കേരളത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം ശരിയല്ലെന്നായിരുന്നു മോദിയുടെ പരാമർശം. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാനും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുമാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

“രാജ്യത്തെ തകർക്കാൻ പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കരുത്. ‌രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. എല്ലാ സംസ്ഥാനങ്ങൾക്കും അർഹമായതു നൽകാൻ ശ്രമിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനമാണ് ‌രാജ്യത്തിന്റെ വികസനം. വികസനത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം വേണം,” രാജ്യസഭയിലെ നന്ദി പ്രമേയ ചർച്ചക്കുള്ള മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര അവഗണനക്ക് എതിരെ കര്‍ണാടകയും ഇന്ന് ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നു. കർണാകട സർക്കാരിന്റെ പേരെടുത്ത് പരാമർശിച്ച് പ്രധാനമന്ത്രി വിമർശനം നടത്തി.

‘‘രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്നു പറ‍ഞ്ഞു രാജ്യത്തെ വടക്കും തെക്കുമായി വിഭജിക്കാനുള്ള കഥ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. അത്തരമൊരു കഥ പരസ്യങ്ങളിലൂടെ മെനയുകയാണ് കർണാടക സർക്കാർ. രാജ്യത്തെ തകർക്കാനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായാണ് പുതിയ ആഖ്യാനങ്ങൾ ചമയ്ക്കുന്നത്. അതിലുള്ള എന്റെ വേദന ഇവിടെ അറിയിക്കുകയാണ്. ഇത്തരം പ്രചാരണങ്ങൾ‌ രാജ്യത്തിനു നല്ലതല്ല. അതു രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കും. രാജ്യത്തിന്റെ ഒരു ഭാഗത്തു വാക്‌സിൻ നിർമ്മിക്കുന്നുണ്ടെന്നും അതു മറ്റു ഭാഗങ്ങളിൽ നൽകാനാവില്ലെന്നും പറ‍ഞ്ഞു പരത്തുന്നവരുണ്ട്. ഒരു ദേശീയ പാർട്ടിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുന്നത് സങ്കടകരമാണ്,’’ എന്നും മോദി പറ‍ഞ്ഞു.

അതേസമയം, കേന്ദ്രത്തിനെതിരായ കേരളത്തിന്റെ നാളത്തെ സമരം അര്‍ഹമായത് നേടിയെടുക്കാനാണെന്നാണ്‌ ഇന്നത്തെ ഡല്‍ഹി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. “സമരത്തിന് രാഷ്ട്രീയ നിറം നല്‍കരുത്. കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ പീഡനം നേരിടുന്നു. രാജ്യമാകെ സമരത്തില്‍ അണിചേരുമെന്നാണ് പ്രതീക്ഷ,”മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide