
ന്യൂഡൽഹി/തിരുവനന്തപുരം: എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കു പ്രഖ്യാപിക്കും. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയുമാണ് മത്സരരംഗത്ത് മുന്നിലുള്ളത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻ പകൽ നേരത്ത് മയക്കം’, നിസാം ബഷീറിന്റെ ‘റോഷാക്ക്’ എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. ‘നൻ പകൽ നേരത്ത് മയക്കത്തിലെ’ മമ്മൂട്ടിയുടെ ഇരട്ട വേഷപ്പകർച്ചയും റോഷാക്കിലെ ലൂക്ക് ആന്റണി എന്ന വേഷവും തിയേറ്ററുകളിൽ കയ്യടി നേടിയിരുന്നു. മമ്മൂട്ടിക്ക് മൂന്നു തവണ ദേശിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘കാന്താര’ എന്ന ചിത്രത്തിലെ പ്രകടനമാണ് കന്നഡ നടൻ റിഷഭ് ഷെട്ടിയെ മത്സരരംഗത്ത് സജീവമാക്കുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്തതും അദ്ദേഹംതന്നെയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണു പുരസ്‍കാര പ്രഖ്യാപനം. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണു മികച്ച അഭിനേതാക്കളെയും ചിത്രത്തെയും സാങ്കേതിക വിദഗ്ധരെയും തിരഞ്ഞെടുത്തിരിക്കുന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും. 160 ചിത്രങ്ങൾ ആയിരുന്നു ഇത്തവണ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്.
രണ്ടിടത്തും മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഒരേദിവസം മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന താരമെന്ന അപൂർവ നേട്ടമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. പാർവ്വതി തിരുവോത്ത്, ഉർവ്വശി എന്നിവരും മികച്ച നടിക്കുള്ള മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.