
അഞ്ച് പതിറ്റാണ്ട് നീണ്ട തിരച്ചിലിനും കാത്തിരിപ്പിനും ഒടുവിൽ തന്റെ കാണാതെ പോയ പ്രിയപ്പെട്ട മോതിരം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ 82 കാരനായ ഡേവിഡ് ലോറെൻസ. ചെറുപ്പത്തിൽ യുഎസ് നേവൽ അക്കാദമിയിലെ ബിരുദ പഠനത്തിന് ലഭിച്ച അമൂല്യമായ മോതിരമാണ് ഒടുവിൽ ഡേവിഡ് ലോറെൻസോയെ തേടി എത്തിയിരിക്കുന്നത്. 50 വർഷങ്ങൾക്ക് മുമ്പ് പെൻസിൽവാനിയയിലെ ഒരു ഗോൾഫ് ക്ലബിലാണ് മോതിരം കളഞ്ഞുപോയത്.
1964 ൽ അക്കാദമി ബിരുദധാരിയായ ലോറെൻസോ, പിറ്റ്സ്ബർഗിന് സമീപമുള്ള യൂണിയൻടൗൺ കൺട്രി ക്ലബ്ബിൽ തന്റെ പിതാവിനൊപ്പം ഗോൾഫ് കളിക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട മോതിരം നഷ്ടപ്പെട്ടത്. അടുത്തിടെ ഇതേ ക്ലബ്ബിൽ ഗോൾഫ് കളിക്കുകയായിരുന്ന മൈക്കൽ സെനർട്ട് എന്ന 70 -കാരനാണ് ഈ മോതിരം ലഭിച്ചത്.
തിളങ്ങുന്ന എന്തോ ഒന്ന് മണ്ണിൽ പുതഞ്ഞുകിടക്കുന്നത് കണ്ടാണ് മൈക്കലിന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്. മോതിരം കണ്ടപ്പോൾ അതിന്റെ പ്രാധാന്യം അദ്ദേഹത്തിന് മനസിലായി. അങ്ങനെ അദ്ദേഹം അതിന്റെ ഉടമയെ കണ്ടെത്തി മോതിരം ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
മോതിരം പരിശോധിച്ചപ്പോൾ അത് യു എസ് നേവൽ അക്കാദമിയിലെ 1964 ക്ലാസിലെ ഒരാളുടെ മോതിരമാണ് എന്ന് മൈക്കലിന് മനസിലായി. കൂടുതൽ പരിശോധിച്ചപ്പോൾ അതിൽ ലോറെൻസോയുടെ പേരും കണ്ടെത്തി. ഒടുവിൽ ലോറെൻസോയെ കണ്ടെത്തി അദ്ദേഹം ആ മോതിരം ഏല്പിച്ചു. എന്തായാലും, ജീവിതത്തിലെ പ്രാധനപ്പെട്ട ഒന്നായിരുന്ന ആ മോതിരം ഇത്രയും കാലത്തിന് ശേഷം തന്നെ തേടിയെത്തിയതിൽ ഹാപ്പിയായിരിക്കുകയാണ് ഇപ്പോൾ ലോറെൻസോ.