ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന്; നയൻതാര സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സ് പിൻവലിച്ചു

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് നയൻതാര അഭിനയിച്ച സിനിമ ‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. ഡിസംബർ ഒന്നിന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യാൻ ആരംഭിച്ചത്. ചിത്രം ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുംബൈ പോലീസ് കേസെടുത്തിരുന്നു.

രാജ്യത്തെ അറിയപ്പെടുന്നൊരു ഷെഫാകാൻ ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽനിന്നുള്ള യുവതി തന്റെ മുസ്ലിം സുഹൃത്തിന്റെ സഹായത്തോടെ ആഗ്രഹങ്ങൾ തേടിപ്പിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന നയൻ‌താര, മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായ രംഗങ്ങളുണ്ട്.

ഇവ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോ, ക്ഷമാപണം നടത്തികൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയിരുന്നു. കൂടാതെ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും എഡിറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

Nayanthara’s Annapoorani Pulled From Netflix Amid Outrage