
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വഖഫ് സ്വത്തായി ഒരു ഭൂമി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വഖഫ് ആക്ടില്‍ ഏകദേശം 40 ഭേദഗതികളെങ്കിലും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് യോഗം ബില്‍ അംഗീകരിച്ചിരുന്നു. കേന്ദ്ര വഖഫ് കൗൺസിലിൻ്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും ഘടനയിൽ മാറ്റം വരുത്താനും കരട് ഭേദഗതി നിർദേശിക്കുന്നുണ്ട്. വഖഫ് നിയമത്തിലെ 9,14 വകുപ്പുകൾ എന്നിവ ഭേദഗതി ചെയ്യാനും ബോർഡിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
നിർദ്ദിഷ്ട ഭേദഗതികൾ പ്രകാരം, വഖഫ് ബോർഡിന് വസ്തുക്കളുടെ മേൽ അവകാശം ഉന്നയിക്കാൻ ലഭിച്ചിരുന്ന അനിയന്ത്രിത അധികാരം എടുത്തുമാറ്റുകയും, നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. അടുത്തയാഴ്ചയോടെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതെന്നതും പ്രസക്തമാണ്.
നിലവിൽ, വഖഫ് സ്ഥാപനങ്ങൾക്ക് ഏത് വസ്തുവും വഖ്ഫ് സ്വത്തായി ടാഗ് ചെയ്യാൻ അധികാരമുണ്ട്. രാജ്യത്തൊട്ടാകെ 9.4 ലക്ഷം ഏക്കർ വരുന്ന 8.7 ലക്ഷത്തിലധികം വസ്തുവകകൾ നിലവിൽ വഖഫിന്റെ അധികാരപരിധിയിലുണ്ട്. ഈ വസ്തുക്കളിൽനിന്ന് ലഭിക്കുന്ന വരുമാനം മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുക എന്നതാണ് വഖഫിന്റെ ഉത്തരവാദിത്തം. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തുടനീളം 30 വഖഫ് ബോർഡുകളുണ്ട്.
NDA is planning to bring a bill next week to amend the Waqf Act