
വാഷിങ്ടൺ: യുഎസ് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ പ്രസിഡൻ്റ് ജോ ബൈഡൻ്റെ പ്രായത്തെയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള ചർച്ചകൾ ചൂടേറുകയാണ്. 48 ശതമാനം ഡെമോക്രാറ്റുകളും അദ്ദേഹത്തിന് പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്ന പേര് മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടേതാണ്.
തിങ്കളാഴ്‌ച പുറത്തിറക്കിയ റാസ്‌മുസെൻ റിപ്പോർട്ട്‌സ് വോട്ടെടുപ്പ് പ്രകാരം, ഡെമോക്രാറ്റിക് പാർട്ടിയിലെ 48 ശതമാനത്തിലധികം ആളുകൾ നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ജോ ബൈഡന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തണം എന്നാണ് ആഗ്രഹിക്കുന്നത്. അതേസമയം 38 ശതമാനം പേർ ഇത് അംഗീകരിച്ചില്ല.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ പ്രസിഡന്റാവണമെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. 15 ശതമാനം പേരാണ് ബൈഡന് പകരം കമലഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയായി വരണമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, കാലിഫോർണിയ ഗവർണർ ഗാവിൽ ന്യുസോം, മിഷിഗൺ ഗവർണർ ഗ്രേറ്റ്ച്ചൻ വിറ്റ്മർ എന്നിവർക്കും ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ട്. 27 ശതമാനം ആളുകൾ ഇവരാരുമല്ലെന്ന അഭിപ്രായം രേഖപ്പെടുത്തി.
അതേസമയം, നേരത്തെ പ്രസിഡന്റ് സ്ഥാനാർഥിയാവുമോയെന്ന ചോദ്യത്തിന് തനിക്ക് താൽപര്യമില്ലെന്നായിരുന്നു മിഷേൽ ഒബാമയുടെ പ്രതികരണം. എന്നാൽ, രാജ്യത്തെ നയിക്കാൻ തയാറാണെന്ന് അറിയിച്ച കമല ഹാരിസ് ബൈഡന്റെ വിമർശകർക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.