
തൃശൂർ: റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഒരുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ 8.45 ഓടെ റെയിൽവെ സ്റ്റേഷനിൽ മധ്യഭാഗത്തുള്ള മേൽപ്പാലത്തിൽ ലിഫ്റ്റിനോട് ചേർന്നാണ് ബാഗ് കണ്ടെത്തിയത്. ശോഭ എന്ന ജീവനക്കാരിയാണ് ബാഗ് തുറന്ന് നോക്കിയത്. പിന്നാലെ റെയിൽവെ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പൊലീസുകാർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ ഈസ്റ്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേൽപ്പാലത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സീൽ ചെയ്തു. കുഞ്ഞിന്റെ മൃതദേഹം സ്ഥലത്തുനിന്ന് നീക്കി. അർദ്ധരാത്രിയിലെപ്പോഴോ ആണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.