
ന്യൂഡൽഹി: ഹരിയാനയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് നായബ് സിങ് സൈനി. ശബ്ദവോട്ടോടെയാണ് വിശ്വാസപ്രമേയം പാസാക്കിയത്. ജെജെപിയുടെ വിപ്പ് ലംഘിച്ച് അഞ്ച് എംഎല്‍എമാര്‍ പങ്കെടുത്തു. ബിജെപി–ജെജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ കഴിഞ്ഞദിവസം മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ശേഷമാണ് നായബ് സിങ് സൈനി ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
“ഞാൻ ഒരു എളിയ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, എൻ്റെ കുടുംബത്തിൽ ആരും രാഷ്ട്രീയത്തിലില്ല, ഞാൻ ബിജെപിയുടെ ഒരു പാർട്ടി പ്രവർത്തകൻ മാത്രമാണ്, ഇന്ന് എനിക്ക് ഇത്രയും വലിയ അവസരം ലഭിച്ചു. ഇത് ബിജെപിയെ പോലെ ഒരു പാർട്ടിയിൽ മാത്രമേ സാധ്യമാകൂ എന്ന് ഞാൻ പറയും,” സെയ്‌നി സംസ്ഥാന നിയമസഭയിൽ പറഞ്ഞു.
90 സീറ്റുകളുള്ള ഹരിയാന നിയമസഭയില്‍ 41 സീറ്റുകളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്എല്‍പി) ഒരു എംഎല്‍എയുടേയും പിന്തുണയോടെയാണ് ബിജെപി അധികാരം നിലനിർത്തിയിരിക്കുന്നത്. അഞ്ച് ജെജെപി എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.














