
കൊൽക്കത്ത: 2022ൽ പശ്ചിമ ബംഗാളിലെ കിഴക്കൻ മേദിനിപൂരിൽ നടന്ന സ്‌ഫോടനം അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ പീഡനക്കേസ്. കിഴക്കൻ മേദിനിപൂർ പൊലീസ് ആണ് എഫ്ഐആർ ഫയൽ ചെയ്തത്.
ഭൂപതി നഗർ സ്ഫോടനകേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് മനോബ്രത ജനയുടെ കുടുംബത്തിന്റെ പരാതിയിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാത്രി വൈകിയും വീടിൻ്റെ വാതിലുകൾ തകർത്ത് എൻഐഎ ഉദ്യോഗസ്ഥർ സ്ത്രീകളെ പീഡിപ്പിക്കുന്നതായി പോലീസിന് പരാതി ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തെക്കുറിച്ച് എൻഐഎ ശനിയാഴ്ച ഭൂപതിനഗർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
2022 ഡിസംബർ 3 ന് മൂന്ന് പേർ കൊല്ലപ്പെട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ടിഎംസി പ്രവർത്തകരെ പിടികൂടിയതിന് ശേഷം ശനിയാഴ്ച ഭൂപതിനഗറിൽ എൻഐഎ സംഘം ആക്രമിക്കപ്പെട്ടിരുന്നു. ഗൂഢാലോചന കേസിൽ ബലായ് മൈതിയെയും മനോബ്രത ജനയെയും ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയതിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ എൻഐഎ ഉദ്യോഗസ്ഥർക്ക് പരക്കേറ്റിരുന്നു.