നിക്കി ഹേലി അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകാന്‍ ഇനി നിക്കി ഹേലി ഇല്ല. പ്രചരണത്തില്‍ നിന്നും പിന്മാറി കളം ഒഴിയുന്നതായി നിക്കി പ്രഖ്യാപിച്ചു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വഴിയില്‍ കാര്യമായി തടസ്സങ്ങള്‍ സൃഷ്ടിക്കാനോ പ്രചരണത്തിലെ വാക് പോരുകളിലൂടെ തനിക്ക് അനുകൂല തരംഗം സൃഷ്ടിക്കാനോ കഴിയാതെ വന്നതോടെ സൂപ്പര്‍ ചൊവ്വയും കൈവിട്ട് പോയതിനു പിന്നാലെയാണ് നിക്കിയുടെ നിര്‍ണായക തീരുമാനം എത്തിയത്. സൂപ്പര്‍ ചൊവ്വയില്‍ 15 സംസ്ഥാനങ്ങളില്‍ 14 ഇടത്തും ട്രംപ് ജയിച്ചിരുന്നു.

മുന്‍ യുഎന്‍ അംബാസഡര്‍ കൂടിയായ ഇന്ത്യന്‍ വംശജ നിക്കി ഹേലി ബുധനാഴ്ചയാണ് പ്രചരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ‘ഞങ്ങളുടെ പാര്‍ട്ടിയിലും അതിനപ്പുറവും അദ്ദേഹത്തെ പിന്തുണയ്ക്കാത്തവരുടെ വോട്ടുകള്‍ നേടേണ്ടത് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവാദിത്തമാണ്, അദ്ദേഹം അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്ന് തന്റെ പിന്മാറ്റം പ്രഖ്യാപിച്ച് നിക്കി പറഞ്ഞു. നമ്മുടെ മഹത്തായ രാജ്യത്തുടനീളം ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയുടെ ഒഴുക്കിന് താന്‍ നന്ദിയുള്ളവളാണെന്നും അമേരിക്കക്കാരുടെ ശബ്ദം കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു, ഞാന്‍ അത് ചെയ്തു. എനിക്ക് ഖേദമില്ലെന്നും അവര്‍ പറഞ്ഞു.