സംസ്ഥാനത്ത് വീണ്ടും നിപ ബാധ: 15 കാരന്റെ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു, നില അതീവഗുരുതരം

കോഴിക്കോട്: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനം വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറത്ത് 15 വയസുകാരനാണ്‌ നിപയെന്ന് സംശയം ഉയര്‍ന്നത്. കുട്ടി രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നില അതീവഗുരുതരമാണ്. കുട്ടി വെൻ്റിലേറ്ററിലാണ്. സംസ്ഥാനത്തു നടത്തിയ പരിശോധനകളിലെല്ലാം നിപ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പനി, ഛര്‍ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, രോഗം മൂര്‍ച്ഛിച്ചപ്പോള്‍ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പുനെ വൈറോറജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചിട്ടുണ്ട്. പരിശോധനാഫലം നാളെ വന്നേക്കും.

അതേസമയം, ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കി. നിപ ബാധ സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശമുണ്ട്.