
മലപ്പുറം: നിപ രോഗ വ്യാപനമില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് കേരള ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ട് രോഗബാധ മൂലം മരിച്ച പതിനാലുകാരന്റെ കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സംബന്ധിച്ച് പരമാവധി വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മലപ്പുറത്ത് രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തന്നെ മുന്നോട്ട് പോകുകയാണെന്നും രോഗ വ്യാപനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനമുണ്ടായതായി കരുതുന്ന രണ്ടു പഞ്ചായത്തുകളും പ്രതിരോധ പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ തന്നെ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച പരിശോധനാ ഫലം പുറത്തുവന്ന പതിനൊന്നു പേരുടെ സാമ്പിളുകൾ നെഗറ്റീവായത് വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്ന് 19 സാമ്പിളുകൾ കൂടി പരിശോധിക്കും. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. പുണെയിൽ നിന്നുള്ള വൈറോളജി മൊബൈൽ ലാബ് ഇന്നലെ എത്തിയിട്ടുണ്ട്. എൻഐവി സംഘം ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. ഇന്ന് രോഗബാധിത മേഖലയിൽ പ്രവർത്തനം തുടങ്ങുമെന്നും വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുമെന്നും വീണാ ജോർജ് അറിയിച്ചു.
അതേസമയം, ഫലങ്ങള്‍ നെഗറ്റിവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. നിപ സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പൊതുജനാരോഗ്യനിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.