വോട്ടിങ് യന്ത്രത്തില്‍ എന്‍.കെ പ്രേമചന്ദ്രന്റെ ചിഹ്നത്തിന് തെളിച്ചമില്ല, ചെറുതും; കളക്ടര്‍ക്ക് പരാതി

കൊല്ലം: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനു പിന്നാലെ, വോട്ടിംഗ് യന്ത്രത്തിനെതിരെ കൊല്ലത്തുനിന്നും വീണ്ടും പരാതി ഉയരുന്നു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍ കെ പ്രേമചന്ദ്രന്റെ ചിഹ്നത്തിന് തെളിച്ചമില്ലെന്നാണ് പരാതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ എന്‍.കെ പ്രേമചന്ദ്രന്റെ ചിഹ്നം പതിച്ചത് ചെറുതായെന്നാണ് പരാതി.

പ്രേമചന്ദ്രന്റെ ചിഹ്നമായ ‘മണ്‍വെട്ടിയും മണ്‍കോരിയും’ വോട്ടിംഗ് യന്ത്രത്തില്‍ കൃത്യമായ വലിപ്പത്തിലും തെളിച്ചത്തിലുമല്ല പതിപ്പിക്കുന്നതെന്നാണ് യു.ഡി.എഫ് പറയുന്നത്‌. മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികളെ സഹായിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് പ്രധാന ആരോപണം. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നവുമായി താരതമ്യം ചെയ്തപ്പോഴാണ് വിവരം പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പ്രതിഷേധവുമായി ഇന്നലെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.

പരാതിലഭിച്ചയുടന്‍ സംഭവം അന്വേഷിക്കാന്‍ അസി. റിട്ടേണിങ്ങ് ഓഫീസറെ കളക്ടര്‍ ചുമതലപ്പെടുത്തി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിച്ച ചിഹ്നത്തെക്കുറിച്ചുള്ള പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ഞായറാഴ്ച്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ 26 ആയ അടുത്ത വെള്ളിയാഴ്ചയാണ് കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം, ആദ്യഘട്ട വോട്ടിംഗ് ഇന്ന് ആരംഭിച്ചിട്ടുണ്ട്. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടര്‍മാരാണ് ഇന്ന് പോളിംഗിന് എത്തുക.

More Stories from this section

family-dental
witywide