ഇന്ത്യയില്‍ ഒരു ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ല; ഒടുവില്‍ പ്രധാനമന്ത്രി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി, പെട്ടുപോകല്ലേ…!

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്നുകാട്ടി സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നത് രാജ്യത്തിന് വലിയ തലവേദനയാകുന്നു. ഒടുവില്‍ പ്രധാനമന്ത്രി നേരിട്ട് ഇതിനെതിരെ രംഗത്തെത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇന്ത്യയില്‍ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത്തരം കോളുകള്‍ വരുമ്പോള്‍ ഒരു വ്യക്തിഗത വിവരവും കൈമാറരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. മന്‍ കി ബാത്തിന്റെ 115-ാം എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍
‘ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍, വിളിക്കുന്നവര്‍, ചിലപ്പോള്‍ പൊലീസ്, ചിലപ്പോള്‍ സിബിഐ, ചിലപ്പോള്‍ നര്‍ക്കോട്ടിക്‌സ്, ചിലപ്പോള്‍ ആര്‍ബിഐ തുടങ്ങിയ വിവിധ ലേബലുകള്‍ പ്രയോഗിക്കും. വ്യാജ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസാരിക്കും. വളരെ ആത്മവിശ്വാസത്തോടെ അത് അവതരിപ്പിക്കുകയും ചെയ്യും. ഇത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ‘മന്‍ കി ബാത്ത്’ ശ്രോതാക്കളില്‍ പലരും എന്നോട് പറഞ്ഞിരുന്നു. ഈ തട്ടിപ്പ് സംഘം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ഞാന്‍ നിങ്ങളോട് പറഞ്ഞു തരാം, ഒപ്പം ഈ അപകടകരമായ ചതിക്കുഴി എന്താണെന്നും ഇതിനെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നതും അതുപോലെതന്നെ പ്രധാനമാണ്.

കോള്‍ വന്നയുടന്‍, സംയമനം പാലിക്കുക. പരിഭ്രാന്തരാകരുത്, ശാന്തത പാലിക്കുക, തിടുക്കത്തില്‍ ഒരു നടപടിയും എടുക്കരുത്, നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും നല്‍കരുത്, സാധ്യമെങ്കില്‍ സ്‌ക്രീന്‍ഷോട്ട് എടുത്തു റെക്കാര്‍ഡിങ് നടത്തുക. ഇതിനുശേഷം രണ്ടാംഘട്ടം വരുന്നു, ഒരു സര്‍ക്കാര്‍ ഏജന്‍സിയും ഫോണിലൂടെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുകയോ വീഡിയോ കോളുകള്‍ വഴി അന്വേഷണം നടത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക. ആദ്യഘട്ടം, രണ്ടാംഘട്ടം കഴിഞ്ഞു. ഇനി ഞാന്‍ മൂന്നാംഘട്ടം പറയാം; നടപടി സ്വീകരിക്കുക. നാഷണല്‍ സൈബര്‍ ഹെല്‍പ്ലൈന്‍ 1930 ഡയല്‍ ചെയ്യുക, http://cybercrime.gov.inല്‍ റിപ്പോര്‍ട്ട് ചെയ്യുക, കുടുംബത്തെയും പൊലീസിനെയും അറിയിക്കുക, തെളിവുകള്‍ സൂക്ഷിക്കുക. ‘നില്‍ക്കൂ’, ‘ചിന്തിക്കൂ’, ‘നടപടി’ സ്വീകരിക്കൂ, ഈ മൂന്നു ഘട്ടങ്ങള്‍ നിങ്ങളുടെ ഡിജിറ്റല്‍ സുരക്ഷയുടെ സംരക്ഷകനാകും.

More Stories from this section

family-dental
witywide