![](https://www.nrireporter.com/wp-content/uploads/2024/01/mallikarjun-kharge.jpg)
ഭുവനേശ്വർ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ അത് രാജ്യത്തെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നു മുന്നറിയിപ്പ് നൽകി. ഭുവനേശ്വറിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇവിടെ സ്വേച്ഛാധിപത്യം സ്ഥാപിക്കും. പിന്നീട് ഇവിടെ ജനാധിപത്യമോ തിഞ്ഞെടുപ്പോ ഉണ്ടാകില്ല. ഈ രാജ്യത്ത് ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസാനത്തെ അവസരം ആയിരിക്കും ഈ വരുന്ന തിരഞ്ഞെടുപ്പ്.”
“കഴിഞ്ഞദിവസമാണ് ഞങ്ങളുടെ ഒരു നേതാവ് പാർട്ടി മാറിയത്. അവർ എല്ലാവർക്കും നോട്ടീസ് നൽകുന്നു. ആളുകളെ ഭയപ്പെടുത്തുന്നു. ചിലർ സൗഹൃദം ഉപേക്ഷിക്കുന്നു. മറ്റു ചിലർ പാർട്ടി ഉപേക്ഷിക്കുന്നു. ചിലർ സഖ്യം തന്നെ ഉപേക്ഷിക്കുന്നു,” ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉദ്ദേശിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.
ബിജെപിക്കെതിരെയും അവരുടെ പ്രത്യായശാസ്ത്ര പങ്കാളിയായ ആർഎസ്എസിനെതിരെയും കരുതിയിരിക്കണമെന്നും പാർട്ടി പ്രവർത്തകരെ അദ്ദേഹം ഉപദേശിച്ചു.
“ഈ രാജ്യത്തെ ഒരുമിപ്പിക്കാൻ ആണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത്. അദ്ദേഹം രാജ്യത്ത് സ്നേഹത്തിന്റെ കട തുറന്നപ്പോൾ ആർ.എസ്.എസും ബിജെപിയും വെറുപ്പിന്റെ കടയാണ് തുറന്നത്. അതുകൊണ്ട് നമ്മൾ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ബിജെപിയും ആർഎസ്എസും വിഷമാണ്. നമ്മുടെ അവകാശങ്ങൾ അവർ തട്ടിയെടുക്കുന്നു,” കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞു.