
തിരുവനന്തപുരം ∙ ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ നടനും ഇടത് എംഎൽഎയുമായ എം.മുകേഷിനെ ചേർത്തുപിടിച്ച് സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സിപിഎമ്മിലും പുറത്തും ശക്തമായിരിക്കെയാണു പൊതുവികാരം മറികടന്നു പാർട്ടി മുകേഷിനു പ്രതിരോധമൊരുക്കിയത്.
പരസ്യമായ പ്രതികരണങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനും മുകേഷിന് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാര്‍ട്ടി മുകേഷിന് രക്ഷാകവചം തീർക്കുന്ന. കേസുമായി മുകേഷ് മുന്നോട്ടുപോകും.
കേന്ദ്ര പൊളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർസ്വരം അവഗണിച്ചാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടി.
മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിനെ സംരക്ഷിക്കാൻ ഒടുവിൽ സിപിഎം തീരുമാനിച്ചു. ആരോപണങ്ങുടെ പേരിൽ പതിവില്ലാത്ത രാജി കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടെന്നാണു ധാരണ.