
മുസാഫർനഗർ: വീടിനുള്ളില്‍ വച്ച് ബലാല്‍സംഗത്തിനിരയായ യുവതിയെ കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് ഭര്‍ത്താവിന്‍റെ സഹോദരന്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയതാണ് കാരണം. ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് ഭര്‍ത്താവിന്‍റെ സഹോദരനില്‍ നിന്നും യുവതിക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്.
സംഭവം ഭര്‍ത്താവിനോട് പറഞ്ഞതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. ബലാത്സംഗത്തിന്റെ വീഡിയോ ഭർതൃസഹോദരൻ ഫോണിൽ പകർത്തിയിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ ഭര്‍തൃസഹോദരനില്‍ നിന്ന് നേരിട്ട ക്രൂരത വിവരിച്ച ഭാര്യയെ ഞെട്ടിക്കുന്ന പ്രതികരണമാണ് ഭര്‍ത്താവില്‍ നിന്ന് ലഭിച്ചത്. ഇനി മുതല്‍ നീ എന്റെ ഭാര്യയല്ല, സഹോദരന്റെ ഭാര്യയാണ് എന്നായിരുന്നു യുവതിയോട് ഭര്‍ത്താവ് പറഞ്ഞത്.
തൊട്ടടുത്ത ദിവസം ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേര്‍ന്ന് ദുപ്പെട്ട ഉപയോഗിച്ച് തന്നെ കെട്ടിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവെച്ച വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി 376, 328, 307 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.