
കൊൽക്കത്ത: 26,000 അധ്യാപകരുടെ ജോലി തെറിപ്പിച്ച കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അധ്യാപകരിൽ നിന്ന് മാത്രമല്ല സർക്കാർ ജീവനക്കാരിൽ നിന്നും ഒരു വോട്ടുപോലും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും കിട്ടാൻ പോകുന്നില്ലെന്നു മമത പറഞ്ഞു. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം.
ബിജെപി കോടതിയെ വിലയ്ക്കു വാങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
‘‘ഒരു വോട്ട് പോലും ബിജെപിക്കു ലഭിക്കാൻ പോകുന്നില്ല. അധ്യാപകരോ സർക്കാർ ജീവനക്കാരോ അവർക്കു വോട്ട് ചെയ്യാൻ പോകുന്നില്ല. ബിജെപി കോടതിയെ വിലയ്ക്കു വാങ്ങി. സുപ്രീം കോടതിയെ അല്ല, ഹൈക്കോടതിയെ. സുപ്രീം കോടതിയിൽനിന്നു നീതി ലഭിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. അവർ ഹൈക്കോടതിയെ വിലയ്‌ക്കെടുത്തു. സിബിഐ, എൻഐഎ മുതലായ ഏജൻസികളെയും അവർ വിലയ്‌ക്കെടുത്തു. ബിഎസ്എഫിനെയും സിഎപിഎഫിനെയും വിലയ്‌ക്കെടുത്തു. അവർ ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കി. അതിനി മോദിയുടെയും ബിജെപിയുടെയും വക്താവാണ്. ദൂരദർശൻ ആരും കാണരുത്, ബഹിഷ്കരിക്കണം,’’ മമത പറഞ്ഞു.