
വടകര: എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയ കേസിൽ കൂടുതൽ പേരെ പൊലീസ് പ്രതിചേർത്തു. മുസ്‌ലിംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച്.അസ്ലമിനെതിരെയാണ് കേസ്. സൽമാൻ വാളൂർ എന്നയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തിൽ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്.
കെ കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലാണ് പൊലീസ് നടപടി. സൈബർ ആക്രമണം നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ അടക്കമാണ് പരാതി നൽകിയിരുന്നത്. കേസിൽ കൂടുതൽ പേരിലേക്ക് നടപടിയുണ്ടാകുമെന്നാണ് സൂചന.
മുസ്‌ലിം ജനവിഭാഗം ആകെ വർഗീയവാദികൾ ആണെന്ന് ശൈലജ പറയുന്ന രീതിയിലുളള വ്യാജ വീഡിയോ പങ്കുവെച്ച് നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ന്യൂമാഹി യുഡിഎഫ് ചെയർമാൻകൂടിയാണ് അസ്ലം.
കഴിഞ്ഞ ദിവസമാണ് തന്റെ പേരിൽ മോർഫ് ചെയ്ത ചിത്രങ്ങളടക്കം വ്യാജവീഡിയോകൾ പ്രചരിപ്പിച്ച് അപകീർത്തിപെടുത്താനും തെറ്റിദ്ധാരണ പടർത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്നാരോപിച്ച് മുൻ ആരോഗ്യമന്ത്രി കൂടിയായ കെ കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയിൽ എതിർസ്ഥാനാർഥിയായ ഷാഫി പറമ്പിലിനെയും കക്ഷി ചേർത്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന്റെ അറിവോടെയും ആശിർവാദത്തോടെയുമാണ് വ്യാജപ്രചാരണങ്ങൾ നടക്കുന്നതെന്നാണ് എൽഡിഎഫ് ആരോപണം.