
ന്യൂഡൽഹി: പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചുവെന്നും പ്രതിപക്ഷത്തെ പലരേയും ഇനി സന്ദര്‍ശക ഗ്യാലറിയില്‍ കാണാമെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അദ്ദേഹത്തിന്റെ പരിഹാസം.
“നിങ്ങളിൽ പലർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടതായി ഞാൻ മനസിലാക്കുന്നു. കഴിഞ്ഞ തവണ ചില സീറ്റുകൾ മാറി. ഇത്തവണയും സീറ്റ് മാറാൻ പലരും നോക്കുന്നതായി കേട്ടു. പല നേതാക്കളും ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാന്‍ ശ്രമിക്കുന്നു.. സ്ഥിതിഗതികൾ വിലയിരുത്തി അവർ തങ്ങളുടെ വഴികൾ തേടുകയാണ്.”
“പ്രതിപക്ഷ നേതാക്കൾ മാറിയെങ്കിലും അവർ അത് തന്നെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. തെരഞ്ഞെടുപ്പു കാലമാണ്, കുറച്ചുകൂടി അധ്വാനിച്ച് പുതിയ എന്തെങ്കിലും കൊണ്ടുവന്ന് ജനങ്ങൾക്ക് സന്ദേശം നൽകണം. പക്ഷെ, നിങ്ങൾ ദയനീയമായി പരാജയപ്പെട്ടു. പ്രതിപക്ഷത്തിൻ്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി കോൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസിന് നല്ലൊരു പ്രതിപക്ഷമാകാൻ അവസരം ലഭിച്ചു. പക്ഷെ, കഴിഞ്ഞ പത്തുവർഷമായി തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അവർ പരാജയപ്പെട്ടു.”
“ഒരേ ഉൽപ്പന്നം വീണ്ടും വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തിൽ കോൺഗ്രസിൻ്റെ കട അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. ഒരു പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും ഒരു കുടുംബവും അവിടുത്തെ അംഗങ്ങളും എടുക്കുമ്പോൾ അത് കുടുംബവാദം ആണ്… കുടുംബം നയിക്കുന്ന പാർട്ടികൾ ജനാധിപത്യത്തിന് നല്ലതല്ല,” മോദി പറഞ്ഞു.