‘അവിടെ പുൽക്കൂട്‌ വയ്ക്കുന്നു, വന്ദിക്കുന്നു! ഇവിടെ നശിപ്പിക്കുന്നു’; പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനും ഓർത്തഡോക്സ് സഭാ ബിഷപ്പിന്റെ വിമർശനം

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ക്രിസ്മസ് വിരുന്ന് നാടകമെന്ന വിമർശനവുമായി തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീത്ത മാർ മിലിത്തിയോസ് രംഗത്ത്. ഡൽഹിയിൽ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോൾ, കേരളത്തിൽ പുൽക്കൂട് ആക്രമിച്ചു നശിപ്പിച്ചത് ഇരട്ടത്താപ്പെന്നാണ് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടത്. ഡൽഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നാടകമാണെന്നും മാർ മിലിത്തിയോസ് അഭിപ്രായപ്പെട്ടു.

അവിടെ മെത്രാന്‍മാരെ വന്ദിക്കുകയും ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയുമാണെന്നും തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീത്തയായ മാര്‍ മിലിത്തിയോസ് പറഞ്ഞു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, ഇത് ഓര്‍ത്തഡോക്സ് സഭയുടെ പ്രസ്താവന അല്ലെന്നും മിലിത്തിയോസിന്‍റെ സ്വന്തം അഭിപ്രായമാണെന്നുമായിരുന്നു സഭയുടെ വിശദീകരണം.

Also Read