കാമുകിയെ കൊലപ്പെടുത്തിയ കേസ്; 9 വര്‍ഷത്തിനു ശേഷം ഓസ്‌കര്‍ പിസ്റ്റോറിയസിന് പരോള്‍

ജോഹന്നാസ് ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ പാരാലിംമ്പിക് താരം ഓസ്‌കര്‍ പിസ്റ്റോറിയസിന് പരോള്‍. ഉപാധികളോടെയാണ് പിസ്റ്റോറിയസിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഒമ്പത് വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. നവംബറില്‍ പരോളിന് അനുമതി ലഭിച്ചെങ്കിലും ജനുവരിയിലാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

പിസ്റ്റോറിയസിന് പരോള്‍ അനുവദിച്ച കാര്യം ദക്ഷിണാഫ്രിക്കയിലെ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് പുറത്തു വിട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ല. കാമുകി റീവ സ്റ്റീന്‍കാമ്പിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്. 2013 ലെ വാലന്റൈന്‍സ് ദിനത്തിലാണ് പിസ്റ്റോറിയസ് കാമുകിയെ കൊലപ്പെടുത്തിയത്.

മോഡലും നിയമ വിദ്യാര്‍ഥിനിയുമായ റീവ സ്റ്റീന്‍കാമ്പിനെ പിസ്റ്റോറിയസ് വെടിവെച്ചു കൊല്ലുകയായിരുന്നു. കേസില്‍ 13 വര്‍ഷവും അഞ്ച് മാസവുമാണ് ശിക്ഷ ലഭിച്ചത്. റീവയ്ക്ക് നേരെ പിസ്റ്റോറിയസ് നാലുതവണയാണ് വെടിയുതിര്‍ത്തത്. പകയും അസൂയയുമാണ് കൊലപാതകത്തിനു കാരണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാദം നിഷേധിച്ച പിസ്റ്റോറിയസ് റീവയുമായി താന്‍ അഗാധമായ പ്രണയത്തിലായിരുന്നുവെന്നും വീട്ടില്‍ ഒരു അക്രമി ഒളിച്ചിരിക്കുകയാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നുമാണ് കോടതിയില്‍ പറഞ്ഞത്.

പ്രമുഖ ദക്ഷിണാഫ്രിക്കന്‍ അത്ലറ്റാണ് ഓസ്‌കര്‍ പിസ്റ്റോറിയസ്. കാലുള്ളവര്‍ക്കൊപ്പം കൃത്രിമക്കാലുകളില്‍ ഒളിമ്പിക്സില്‍ മത്സരിച്ച് ശ്രദ്ധ നേടിയ പിസ്റ്റോറിയസ് ‘ബ്ലേഡ് റണ്ണര്‍’ എന്നുമറിയപ്പെടുന്നു. ഇരുകാലുകളിലും മുട്ടിനുതാഴേയ്ക്കില്ലാത്ത പിസ്റ്റോറിയസ് കാര്‍ബണ്‍ ഫൈബറുകള്‍ കൊണ്ടുള്ള ബ്ലേഡുകള്‍ ഘടിപ്പിച്ചാണ് മത്സരങ്ങളില്‍ പങ്കെടുക്കാറുള്ളത്.

More Stories from this section

family-dental
witywide