
ദില്ലി: സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസിന ഇന്ത്യയിൽ തുടരുന്നു. ഹിൻഡൻ വ്യോമതാവളത്തിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഇപ്പോഴുള്ളത്. ബംഗ്ലാദേശിൽ നിന്ന് സൈനിക വിമാനത്തിൽ രക്ഷപ്പെട്ട ഹസീന ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്നാണ് ബംഗ്ലദേശ് മാധ്യമങ്ങൾ പറയുന്നത്.അതിനിടെ ഷെയ്ഖ് ഹസിന രാജിവെച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ സൈന്യം ഭരണമേറ്റെടുത്തു. രാജ്യത്ത് ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നു സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ അറിയിച്ചു. രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സൊസൈറ്റി മെമ്പര്‍മാരുമായും സംസാരിച്ചതായും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ അറിയിച്ചു. സാഹചര്യം മെച്ചമായാല്‍ അടിയന്തരാവസ്ഥ തുടരേണ്ടി വരില്ല. വിദ്യാര്‍ഥികള്‍ ശാന്തരാകുകയും പുതിയ സര്‍ക്കാരിനോട് സഹകരിക്കുകയും വേണമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചത്.