
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കെ. കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയാണ് പദ്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്‌ദേക്കറില്‍ നിന്നാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. മോദി ശക്തനായ നേതാവാണെന്നും മോദിയുടെ പ്രവർത്തനം ആകർഷിച്ചെന്നും പദ്മജ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിൽ വർഷങ്ങളായി അവഗണന നേരിടുന്നു. താനും പിതാവ് കെ. കരുണാകരനും പാർട്ടിയിൽ തൃപ്തരായിരുന്നില്ല. തന്‍റെ പരാതിയിൽ പാർട്ടി നേതൃത്വം പരിഹാരം കണ്ടില്ലെന്നും പദ്മജ വ്യക്തമാക്കി.
പദ്മജയുടെ ബിജെപി പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതല്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. പ്രചാരണം ഫെയ്‌സ്ബുക്കിലൂടെ ആദ്യം നിഷേധിച്ച പദ്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ അവഗണനയെ തുടര്‍ന്നാണ് താന്‍ ബിജെപിയിലേക്ക് മാറുന്നതെന്ന് അവര്‍ പ്രതികരിക്കുകയും ചെയ്തു. കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പദ്മജ.














