
തൃശൂർ: കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ പത്മജ വേണുഗോപാൽ പുതിയ ആരോപണവുമായി രംഗത്ത്. ഇക്കുറി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ളവർക്കെതിരായാണ് പത്മജയുടെ ആരോപണം. തൃശൂരിൽ പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ റോഡ് ഷോ നടത്താനായി നേതാക്കൾ തന്റെ കയ്യിൽ നിന്നും 22 ലക്ഷം വാങ്ങിയെന്നാണ് പത്മജയുടെ ആരോപണം. പ്രിയങ്ക സഞ്ചരിച്ച കാറിൽ കയറ്റാൻ വേണ്ടിയാണ് 22 ലക്ഷം നൽകിയതെന്നും എന്നാൽ കാറിൽ കയറ്റിയില്ലെന്നും പത്മജ ആരോപിച്ചു.
ഇലക്ഷന് വേണ്ടി താനടക്കം പലരുടെയും കയ്യിൽ നിന്നും കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്നും പത്മജ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കായി 50 ലക്ഷമാണ് തന്നോട് ചോദിച്ചത്. 22 ലക്ഷമാണ് നൽകിയതെന്നും പത്മജ കൂട്ടിച്ചേർത്തു. അന്ന് പ്രിയങ്കക്കൊപ്പം റോഡ് ഷോയിൽ കാറിൽ കയറേണ്ടത് താനല്ലേ എന്ന് ചോദിച്ചപ്പോൾ ഡി സി സി പ്രസിഡന്‍റായിരുന്ന എം പി വിൻസന്‍റ് ദേഷ്യപ്പെട്ടെന്നും പത്മജ ആരോപിച്ചു.
എന്നാൽ പത്മജയുടെ ആരോപണം നിഷേധിച്ച് അന്നത്തെ ഡി സി സി പ്രസിഡന്റ് എം പി വിൻസന്റ് പിന്നാലെ രംഗത്തെത്തി. ഒരു കാറിൽ കയറാൻ മാത്രം 22 ലക്ഷം നൽകാൻ മാത്രം മണ്ടിയാണോ പത്മജയെന്നാണ് വിൻസന്‍റ് ചോദിച്ചത്. കാറിൽ കയറുന്നവരുടെ പട്ടിക തയാറാക്കിയത് പത്മജ ഉപാധ്യക്ഷയായ കെ പി സി സി സമിതിയാണെന്നും പത്മജയുടെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
padmaja venugopal allegations against congress leaders and priyanka gandhi road show