
ദില്ലി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ കൊലപാതകത്തിൽ അമേരിക്ക കുറ്റമാരോപിച്ച മുൻ ഉദ്യോഗസ്ഥൻ വികാഷ് യാദവിൻ്റെ കുടുംബം പ്രതികരണവുമായി രംഗത്തെത്തി. വികാഷിനെതിരെയുള്ള അമേരിക്കയുടെ ആരോപണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം പറഞ്ഞു. ദില്ലിയിൽ നിന്ന് 100 കിലോമീറ്റർ അകലെ, പ്രാൺപുരയിലാണ് വികാഷിന്റെ ബന്ധുക്കളും കുടുംബക്കാരും താമസിക്കുന്നത്. റോയിലാണ് വികാഷ് ജോലി ചെയ്യുന്നതെന്ന് വിവരമില്ല. വികാഷ് അതിനെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. വികാഷ് ഇപ്പോഴും സിആർപിഎഫിലാണ് ജോലി ചെയ്യുന്നത്. 2009 മുതൽ വികാഷ് സിആർപിഎഫിലാണെന്നും ഡെപ്യൂട്ടി കമാൻഡൻ്റ് റാങ്കിലേക്ക് ഉയരുകയും ചെയ്തെന്ന് സഹോദരൻ അവിനാഷ് യാദവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
വികാഷിൻ്റെ അമ്മ സുധേഷ് യാദവും പ്രതികരണവുമായി രംഗത്തെത്തി. അമേരിക്കൻ സർക്കാർ പറയുന്നത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ അവൻ രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ത്യാ ഗവൺമെൻ്റിനും വികാഷിനും മാത്രമേ അറിയൂ. പഠനത്തിലും അത്‌ലറ്റിക്‌സിലും മികവ് പുലർത്തിയ ശാന്തനായ കുട്ടിയാണ് വികാഷെന്ന് മറ്റൊരു ബന്ധുവായ അമിത് യാദവ് പറഞ്ഞു. വികാഷ് ഇപ്പോൾ എവിടെയാണെന്ന് കുടുംബത്തിന് അറിയില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.















