പറഞ്ഞ പണി ചെയ്തില്ലെങ്കില്‍ വസ്ത്രം ഊരി തല്ലും, പ്രിന്‍സിപ്പലിന്റെ പേടിപ്പിക്കല്‍; പരാതിയുമായി രക്ഷിതാക്കള്‍

കലബുറഗി: വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂളുകളിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കുന്ന സംഭവങ്ങള്‍ അടുത്തിടെയായി വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുമ്പോള്‍ കല്‍ബുറഗിയില്‍ നടന്ന ഒരു സംഭവം വിഷയം കുറച്ചുകൂടി ഗൗരവമുള്ളതാക്കുന്നു.

കലബുറഗിയിലെ മലഗട്ടി റോഡിലുള്ള മൗലാന ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവ് എംഡി സമീര്‍, പ്രിന്‍സിപ്പല്‍ ജോഹ്റ ജുബീന്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ടോയ്ലറ്റ് വൃത്തിയാക്കിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ച റോസ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രിന്‍സിപ്പലിന്റെ താമസസ്ഥലത്തെ പൂന്തോട്ടം വൃത്തിയാക്കിക്കുന്നതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി ജോഹ്റ കുട്ടികളില്‍ ചിലരെക്കൊണ്ട് സ്‌കൂളിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കാറുണ്ടെന്നും മറ്റു ചിലരെക്കൊണ്ട് അവരുടെ വസതിയിലെ പൂന്തോട്ടം വൃത്തിയാക്കിച്ചുവെന്നും മകനും മറ്റ് വിദ്യാര്‍ത്ഥികളും തന്നോട് പറഞ്ഞിരുന്നതായി സമീര്‍ പരാതിയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച താന്‍ സ്‌കൂളിലെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇത്തരം ജോലികള്‍ക്ക് ഉപയോഗിക്കരുതെന്ന് പ്രിന്‍സിപ്പലിന് താക്കീത് നല്‍കിയിരുന്നതായും ഇത് ”സദാചാര വിരുദ്ധമാണ്” എന്നും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

മുന്നറിയിപ്പ് നല്‍കിയിട്ടും, ശനിയാഴ്ച തന്റെ പൂന്തോട്ടം വൃത്തിയാക്കാന്‍ ജോഹ്റ വീണ്ടും സമീറിന്റെ മകനോട് ആവശ്യപ്പെടുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും കുട്ടി സ്‌കൂളില്‍ നിന്ന് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സമീര്‍ ഒരു സ്‌കൂള്‍ അധ്യാപികയെ ബന്ധപ്പെടുകയും പ്രിന്‍സിപ്പല്‍ മകനെ അവരുടെ വസതിയിലേക്ക് കൊണ്ടുപോയതായി അറിയുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ മൊബൈലില്‍ വിളിച്ചപ്പോള്‍ ഭര്‍ത്താവ് ദേഷ്യപ്പെട്ടു. ഒടുവില്‍ മകനെ തിരികെ കിട്ടാന്‍ പോലീസ് ഹെല്‍പ്പ് ലൈനായ ‘112’ല്‍ വിളിച്ചതായി സമീര്‍ പരാതിയില്‍ പറയുന്നു.

ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ വസ്ത്രം അഴിച്ച് മര്‍ദിക്കുമെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താറുണ്ടെന്നും സമീര്‍ പറഞ്ഞു. ഹാള്‍ ടിക്കറ്റും സ്‌കൂള്‍ ബുക്കുകളും നല്‍കുന്നതിനായി പ്രിന്‍സിപ്പല്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 100 രൂപ പിരിച്ചെടുത്തതായും വിവരമുണ്ട്.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച പ്രധാനാധ്യാപിക, താന്‍ കര്‍ശനമായ അധ്യാപികയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അച്ചടക്കത്തോടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുമെന്നും പറഞ്ഞു. അതനുസരിച്ച്, കുറച്ച് വിദ്യാര്‍ത്ഥികള്‍, അവരുടെ പഠനം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തനിക്കെതിരെ വ്യാജ പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു.

കൂടാതെ, കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയ 93 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചതിന് ശേഷം, മൗലാന ആസാദ് മോഡല്‍ ഹൈസ്‌കൂളിന് സമീപമുള്ള ചില സ്വകാര്യ സ്‌കൂളുകള്‍ അവരുടെ പേര് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ആ സ്‌കൂളുകള്‍ രക്ഷിതാക്കളെ പരാതിപ്പെടാന്‍ പ്രേരിപ്പിച്ചിരിക്കാമെന്നുമാണ് ജോഹ്റയുടെ വിശദീകരണം.

സംഭവത്തില്‍ പരാതി സ്വീകരിച്ചെന്നും പോലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് വിവരം.

അതേസമയം, സ്ഥാപനത്തിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കലബുറഗി ഡിസി, പോലീസ് കമ്മീഷണര്‍, ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയക്കുമെന്നും കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ നാഗനഗൗഡ പറഞ്ഞു.

More Stories from this section

family-dental
witywide